.
ഈഴവര്‍ 'താഴ്ന്ന' ജാതിക്കാര്‍ ആണെന്ന് സമുദായത്തിലെ ചിലര്‍ എങ്കിലും കരുതുന്നുണ്ടോ? നായര്‍ ബ്രാഹ്മണര്‍ എന്നിവരേക്കാള്‍ താഴെ ആണ് ഈഴവര്‍ എന്ന് ആര്‍കെങ്കിലും തോന്നുന്നുണ്ടോ ?

ഇങ്ങനെ തോന്നുന്നവര്‍ ഉണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ നിങ്ങളില്‍ അടിച്ചേല്പിച്ച ഒരു മാനസിക അടിമത്തം ആണ്. അതില്‍ നിന്നും എത്രയും പെട്ടെന്ന് പുറത്തു കടക്കുക.

ഇന്ത്യക്കാരുടെ പൊതുവായ പ്രശ്നം ആണ് ആത്മവിശ്വാസം ഇല്ലായ്മ. ഉയരക്കുറവ്, ഇരുണ്ട നിറം, പറയത്തക്ക ഭംഗി ഒന്നും ഇല്ലാത്ത അവയവങ്ങള്‍, സാധാരണ ബുദ്ധി, ജീവിത സാഹചര്യങ്ങള്‍ എന്നിവ കൊണ്ടാകാം ഈ അവസ്ഥയില്‍ എത്തിയത്.

ഇത് മനസ്സിലാകണം എങ്കില്‍ ഒരു വെള്ളക്കാരന്‍ ഇന്ത്യക്കാരുടെ ഇടയിലൂടെ കടന്നു പോയാല്‍ മതി. പ്രതികരണങ്ങള്‍ ഉടന്‍ അറിയാം. ആണുങ്ങള്‍ മിക്കവരും മുങ്ങും. പിടിച്ചു നില്‍കുന്നവര്‍ സായിപ്പിന്റെ എന്തെങ്കിലും കുഴപ്പം കണ്ടു പിടിച്ചു പരിഹാസത്തോടെ നില്കും. അന്തസ്സായി സായിപ്പിനോട്‌ സംസാരിക്കാന്‍ ഉള്ള ആമ്പിയര്‍ എത്ര ഇന്ത്യക്കാര്‍ക്ക് ഉണ്ട് ? വെള്ളക്കാര്‍ മാത്രം ഉള്ള ഒരു ബസ്സില്‍ ഒരു പുഞ്ചിരിയോടെ കയറാന്‍ ധൈര്യം ഉള്ള എത്ര ആണുങ്ങള്‍ കാണും ? എന്താ കാരണം ?

എന്നാല്‍ സ്ത്രീകളോ ? അവര്‍ ഈ പുരുഷന്മാരേക്കാള്‍ എത്രയോ ഭേദം ! മദാമ്മകള്‍ മാത്രം ഉള്ള ഒരു ബസ്സില്‍ ഒരു ഇന്ത്യക്കാരിയെ വിട്ടു നോക്ക്. അവള്‍ അന്തസ്സായി അതില്‍ കയറും. ഒരു പരിഭ്രമവും ഉണ്ടാവില്ല. എന്നാല്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ ബഹുമാനിക്കുമോ ? ഇല്ല ! എന്താവും അതിന്റെ കാരണം ?

എന്താ ഈ ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ ഉള്ള വ്യത്യാസം ?

പ്രശ്നം നമ്മള്‍ മറ്റുള്ളവരെ താരതമ്യം ചെയ്തു ശീലിച്ചു പോയി എന്നതാണ്. നമ്മളെക്കാള്‍ താഴ്ന്നവരെ (ഉയരം, നിറം, ബുദ്ധി, സ്വത്ത്, പദവി) കണ്ടാല്‍ നമുക്ക് ആത്മവിശ്വാസം വര്‍ധിക്കും. നമ്മെക്കാള്‍ 'ഉയര്ന്നവരെ' കണ്ടാലോ ? വാല് കാലിന്റെ ഇടയില്‍ ഒളിക്കും..

ഇതിന്റെ ആവശ്യം ഇല്ല. 'ഉയര്ന്നവരെയും' 'താഴ്ന്നവരെയും' ഒരേപോലെ കാണാന്‍ ഒരു വഴി ഉണ്ട്. അത് സ്ത്രീകള്‍ക്ക് അറിയാം. കാരണം സ്ത്രീകള്‍ക്ക് ഇത് പരിചയം ആണ്. ആണുങ്ങള്‍ക്ക് അല്ല.

ഒരു എളുപ്പ വഴി ഉണ്ട്.

സൂര്യനെ കണ്ടിട്ടുണ്ടോ ഈ അടുത്ത കാലത്ത് എങ്ങാനും ? ഇല്ലെങ്കില്‍ എല്ലാ ദിവസവും രാവിലെ സൂര്യനെ കാണണം. എന്നിട്ട് ഇങ്ങനെ ചിന്തിക്കുക. സൂര്യന്‍ ആണ് നമുക്ക് ചൂടും വെളിച്ചവും തരുന്നത്. സൂര്യന്‍ ഇല്ലെങ്കില്‍ നമ്മുടെ ഗതി എന്താ ? അതുകൊണ്ട് സൂര്യനോട് മനസ്സില്‍ ഒരു നന്ദി പറയുക. പറ്റുമോ ? നാണം വരുന്നുണ്ടോ ? സൂര്യന്‍ ഇല്ലായിരുന്നെങ്കില്‍ നിന്റെ കാര്യം കട്ടപ്പൊഹ. ഓര്‍ക്കുക. ചൂടിനും വെളിച്ചത്തിനും നമ്മള്‍ സൂര്യനോട് കടപ്പെട്ടിരിക്കുന്നു. അത് മനസ്സില്‍ അംഗീകരിക്കുക.

അപ്പോള്‍ സൂര്യനുമായി നമുക്ക് ഒരു ബന്ധം ആയി.

അടുത്തത്‌ മരങ്ങള്‍. അവയാണ് നമുക്ക് ഭക്ഷണവും പ്രാണവായുവും തരുന്നത്. മരങ്ങള്‍ ഇല്ലാതിരുന്നെങ്കിലത്തെ അവസ്ഥ ഒന്ന് ആലോചിക്കുക. മരങ്ങളോട് നന്ദി പറയുക. ഉച്ചത്തില്‍ വേണ്ട. മനസ്സില്‍ മതി..

അപ്പോള്‍ മരങ്ങളുമായും നമുക്ക് ബന്ധം ആയി.

ഇനി വായു, വെള്ളം, മണ്ണ്.. ഇവയോടൊക്കെ നമുക്ക് ആശ്രിതത്വം ഉണ്ട്. ഇവ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ പറ്റില്ല. അപ്പോള്‍ അവയുമായി നമുക്കുള്ള ബന്ധം എന്താണെന്ന് ഒന്ന് ഓര്‍ത്തു നോക്കുക. വല്ല ബന്ധവും ഉണ്ടോ ? അതോ കഞ്ചാവടിച്ചു ചുമ്മാ കവിത പറയുകയാണോ ?

ഈ ബന്ധങ്ങള്‍ ഒക്കെ പണ്ടേ ഉള്ളതാണ്. നമ്മള്‍ മറ്റുള്ളവരെ നോക്കി നടന്നപ്പോള്‍ സൂര്യനെയും മരങ്ങളെയും ഒക്കെ മറന്നു പോയതാണ്..

ഇനി മറ്റുള്ളവരെ നോക്കുക. അവരും നമ്മുടെ അതെ അവസ്ഥയില്‍ ആണ്. സൂര്യനെയും മരങ്ങളെയും ആശ്രയിച്ചാണ് അവരുടെയും നിലനില്പ്. ആരും വലുതോ ചെറുതോ അല്ല. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജനിച്ചിട്ടുള്ള ആത്മാക്കള്‍ ആണ് മനുഷ്യര്‍ എല്ലാം. എല്ലാവരും തുല്യര്‍.

ഇനി സായിപ്പിനെ നോക്കുക. ആദ്യം കണ്ണ് പിടിച്ചില്ലെന്നു വരാം.. ശ്രമിക്കുക. അവരും നമ്മെ പോലെ തന്നെ ഉള്ള മനുഷ്യര്‍ ആണ്. രൂപത്തിലും ഭാഷയിലും ജീവിത രീതികളിലും ഉള്ള വ്യത്യാസങ്ങളെ ഉള്ളു.

സ്ത്രീകള്‍ കാണുന്നത് ഇങ്ങനെ ആണ്. പുരുഷന്മാര്‍ക്കും ആവാം..

ഇടയ്ക്ക് സ്വയം ചോദിക്കുക. എനിക്ക് അപകര്‍ഷതാ ബോധം ഉണ്ടോ ? ഉണ്ടെങ്കില്‍ അത് അംഗീകരിക്കുക. അല്ലാതെ അത് മറച്ചു വയ്ക്കാന്‍ ഉഡായിപ്പുകള്‍ എടുക്കരുത്. ഇന്നല്ലെങ്കില്‍ നാളെ മറച്ചു വച്ച ദൌര്‍ബല്യങ്ങള്‍ പുറത്തു വരും. പിന്നെ അത് തിരുത്താന്‍ പറ്റിയെന്നു വരില്ല. ജീവിതം മുഴുവന്‍ ദൌര്‍ബല്യം മറച്ചു വച്ച് അല്ലെങ്കില്‍ ചുമന്നു കൊണ്ട് നടക്കേണ്ടി വരും.

സായിപ്പിനെ കണ്ടു പഠിക്കുക. തല ഉയര്‍ത്തി അന്തസ്സായി നടക്കാത്ത ഏതെങ്കിലും സായിപ്പിനെ കണ്ടിട്ടുണ്ടോ ?

lalunatarajan

















കാലാതിശായിയും കാലികപ്രസക്തവുമായ കവിതകള്‍ എഴുതിയ മഹാകവി  കുമാരനാശാന്‍  അക്കാലത്ത   'ആധുനിക'മായ ഒരു വ്യവസായവും നടത്തി:  ഒരു ഓട്ടുകമ്പനി.   അദ്ദേഹത്തിന്റെ മരണശേഷം75 വര്‍ഷം 'യൂണിയന്‍ ടൈല്‍ വര്‍ക്‌സ്' എന്ന  സ്ഥാപനം നിലനിന്നു. കുമാരനാശാന്റെ അധികമൊന്നും  അറിയപ്പെടാത്ത കര്‍മമേഖലയെക്കുറിച്ച്..

ഒരിക്കല്‍ ഒരു കവി പൗര്‍ണമിയെ ചൂണ്ടി പറഞ്ഞു: ''നോക്കൂ , എന്തു നല്ല ഭംഗിയുള്ള നിലാവ്!''

കേട്ടുനിന്ന കച്ചവടക്കാരന്‍ പറഞ്ഞു: ''നിലാവ് എന്തിനു കൊള്ളാം? കൊപ്ര ഉണക്കാന്‍ പോലും ഉപകാരമില്ല!''

 
 കവിയും ബിസിനസ്സുകാരനും വിരുദ്ധധ്രുവത്തിലാണെന്ന് സ്ഥാപിക്കുന്ന കഥയാണിത്. നമ്മുടെ കവിയശഃപ്രാര്‍ഥികളുടെ ധാരണയും മറ്റൊന്നല്ല. എന്നാല്‍ മലയാളത്തിലെ ഏറ്റവും പ്രതിഭാധനനായ ഒരു കവി തന്റെ ജീവിതകാലഘട്ടത്തിലെ ഏറ്റവും ആധുനികമായിരുന്ന ഒരു ഉത്പന്നത്തിന്റെ ബിസിനസ്സു ചെയ്തിരുന്നു എന്നറിയുക. കവിതയും കച്ചവടവും ഒരേ ശിരസ്സില്‍ വിളഞ്ഞിരുന്ന ഒരു മലയാളി-മഹാകവി കുമാരനാശാന്‍.

മഹാകാവ്യങ്ങള്‍ എഴുതാതെ  മഹാകവിയായ ആളാണ് കുമാരനാശാനെന്ന് നമുക്കറിയാം. എസ്.എന്‍.ഡി.പി. യോഗത്തിന്റെ സ്ഥാപക ജനറല്‍സെക്രട്ടറിയായും ശ്രീമൂലം അസംബ്ലിയിലെ അംഗം എന്ന നിലയില്‍ ഇന്ത്യയിലെത്തന്നെ ആദ്യകാല നിയമസഭാ സാമാജികരിലൊരാളായും കുമാരനാശാന്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, അതിനേക്കാള്‍ പ്രധാനപ്പെട്ട ഒരു ദൗത്യവും അദ്ദേഹത്തിന് നിര്‍വഹിക്കാനുണ്ടായിരുന്നു. കവിത എഴുതണമെങ്കില്‍ അച്ചടക്കമില്ലാത്ത ജീവിതം വേണം എന്ന ഇപ്പോഴും പ്രേതപ്രചാരമുള്ള സിദ്ധാന്തത്തെ തന്റെ കാവ്യജീവിതം കൊണ്ട് അദ്ദേഹം പൊളിച്ചടുക്കി എന്നതാണ് അത്.

 
ഏറെ വൈകി, അതായത് തന്റെ നാല്പത്തിനാലാം വയസ്സിലായിരുന്നു ആശാന്റെ വിവാഹം. എന്നാല്‍, അന്നത്തെക്കാലത്ത് ആധുനികം എന്നുപറയാവുന്ന ഒരു വ്യവസായവും അദ്ദേഹം നടത്തുകയുണ്ടായി. 1921-ല്‍ ആലുവയ്ക്കടുത്ത് ചെങ്ങമനാട് എന്ന ഗ്രാമത്തില്‍, പെരിയാറിന്റെ കൈവഴിയോരത്ത് നാല് പങ്കാളികളോടൊത്ത് സ്ഥാപിച്ച 'യൂണിയന്‍ ടൈല്‍ വര്‍ക്‌സ്'. (കമ്പനിക്കുവേണ്ടി ആദ്യം ആലുവാ പാലസിനോട് ചേര്‍ന്ന സ്ഥലമാണ് വാങ്ങിയത്. ഓടുനിര്‍മാണത്തിന് കൊണ്ടുവരുന്ന കളിമണ്ണ് കലങ്ങി കൊട്ടാരത്തിന്റെ കടവ് വൃത്തികേടാവുമെന്നതിനാല്‍ നീക്കം ഉപേക്ഷിക്കുകയായിരുന്നു. സ്ഥലമാണ് അദൈ്വതാശ്രമം നടത്തുന്നതിനായി  നാരായണഗുരുവിന് സമര്‍പ്പിച്ചത്.)

ഓടുനിര്‍മാണത്തിന് വന്‍തോതിലാവശ്യമായ കളിമണ്ണും വിറകുമെത്തിക്കാനുള്ള സൗകര്യം നോക്കിയാണ് ആശാനും കൂട്ടുകാരും പുഴയോരത്തുതന്നെ ഫാക്ടറി സ്ഥാപിച്ചത്. ഒരു ട്രക്ക് ലോഡില്‍ 4000മുതല്‍ 5000വരെ ഓടുകള്‍ കയറ്റാനാവുമ്പോള്‍ നാടന്‍വള്ളത്തില്‍ 20,000വരെ ഓടുകള്‍ കയറ്റാനാവും. മഹാകവി ഇവിടെ സ്ഥാപിച്ച മൂന്ന് ചൂളകള്‍ കളിമണ്ണ് ചുട്ട് മേച്ചിലോടുകളാക്കി കേരളത്തിലങ്ങോളമിങ്ങോളമുള്ള വീടുകളുടെ മേല്‍ക്കൂരകളായി 'വിവര്‍ത്തനം' ചെയ്യപ്പെട്ടു. ഓലയും പുല്ലും മേഞ്ഞ മേല്‍ക്കൂരകള്‍ ഓടുമേയാന്‍ തുടങ്ങിയ കാലമായിരുന്നു അത്. അങ്ങനെ ജാതീയത, അയിത്തം എന്നീ ജീര്‍ണതകള്‍ക്കെതിരെ പേനയെടുത്തതുപോലെത്തന്നെ ഓലയുടെയും പുല്ലിന്റെയും ജീര്‍ണതയ്‌ക്കെതിരെയും അദ്ദേഹം പ്രവര്‍ത്തിച്ചുവെന്ന് പറയാം. വ്യവസായത്തിലും അദ്ദേഹം വിപ്ലവകാരിയായിരുന്നുവെന്ന് ചുരുക്കം.

 


നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഓട്ടുകമ്പനി അതിന്റെ വിജയകരമായ മുന്നേറ്റം ആരംഭിക്കുന്നതിന് മുമ്പേ പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ (1924) ആശാന്‍ ലോകം വെടിഞ്ഞു. ഓട്ടുകമ്പനിയുടെ കാര്യങ്ങള്‍ നോക്കാന്‍ ഇടയ്ക്കിടെ നടത്തിയ ദീര്‍ഘയാത്രകളിലൊന്നായിരുന്നു അതും. (തെക്കന്‍ കേരളത്തിലെ തോന്നയ്ക്കല്‍നിന്ന് മധ്യകേരളത്തിലെ ചെങ്ങമനാട്ടെത്താന്‍ അന്ന് ദിവസങ്ങള്‍ വേണം. തോന്നയ്ക്കല്‍നിന്ന് മുരുക്കുംപുഴ വരെ വള്ളം, പിന്നെ മുരുക്കുംപുഴ-കൊല്ലം തീവണ്ടി, അതുകഴിഞ്ഞ് കൊല്ലം-എറണാകുളം ബോട്ട്, എറണാകുളം-ആലുവ കാളവണ്ടി, വീണ്ടും ആലുവ-ചെങ്ങമനാട് വള്ളം). വിധവയായെങ്കിലും ചെറുപ്പം വിട്ടിട്ടില്ലാത്ത ആശാന്റെ പത്‌നി ഭാനുമതിയമ്മ പക്ഷേ പതറിയില്ല. ഓട്ടുകമ്പനിയുടെ ഭരണം അവര്‍ ഏറ്റെടുത്തു. എന്നുമാത്രമല്ല കാലക്രമത്തില്‍ മറ്റ് പങ്കാളികളുടെ ഓഹരികള്‍ ഭാനുമതിയമ്മ  വാങ്ങുകയും ചെയ്തു. (സ്ത്രീശാക്തീകരണം എന്നൊക്കെ കേള്‍ക്കാന്‍ പിന്നീട് എത്ര വര്‍ഷങ്ങള്‍ വേണ്ടിവന്നു!)

ചെങ്ങമനാട്ടെ അയല്‍ക്കാര്‍ ഭാനുമതിയമ്മയെ ഇപ്പോഴും ഓര്‍ക്കുന്നു. ആശാന്റെ പത്‌നിയെ അവര്‍ 'ആശാട്ടി' എന്നാണ് ആദരപൂര്‍വം വിളിച്ചിരുന്നത്. 1976-ല്‍ ഭാനുമതിയമ്മ മരിച്ചപ്പോള്‍ ആശാന്റെ ചെറുമകന്‍ പ്രദീപ് കുമാറിനായി യൂണിയന്‍ ടൈല്‍ വര്‍ക്‌സിന്റെ ചുമതല. 1940-1960 കാലഘട്ടത്തിലായിരുന്നു യൂണിയന്‍ ടൈല്‍ വര്‍ക്‌സിന്റെ സുവര്‍ണകാലം. കൂടുതല്‍ മേല്‍ക്കൂരകള്‍ ഓടിലേക്ക് മാറിയപ്പോള്‍ കമ്പനിയുടെ ഉത്പാദനം പ്രതിവര്‍ഷം 12-15 ലക്ഷം എണ്ണമായി. എന്നാല്‍, പിന്നീട് കളിമണ്‍ ഖനനത്തിലും ഭൂമിയുടെ ഉപയോഗത്തിലും വന്ന നിയമങ്ങള്‍ എറണാകുളം ജില്ലയിലെ ഓട്ടുകമ്പനികളുടെ പ്രവര്‍ത്തനം പൂര്‍ണമായും അസാധ്യമാക്കി. അങ്ങനെ 2003-ല്‍ യൂണിയന്‍ ടൈല്‍ വര്‍ക്‌സ് എന്നെന്നേക്കുമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു.

ഭാനുമതിയമ്മയുടെ രണ്ടാം വിവാഹത്തിലെ അനന്തരാവകാശികളുള്‍പ്പെടെ പത്തുപേര്‍ക്ക് അവകാശപ്പെട്ട അഞ്ചേക്കറിലേറെ വരുന്ന സ്ഥലം ഇപ്പോള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്.

യൂണിയന്‍ ടൈല്‍ വര്‍ക്‌സിന്റെ അവസാന അടയാളങ്ങളും വില്‍പ്പനയോടെ അപ്രത്യക്ഷമാവുമെങ്കിലും പല മേല്‍ക്കൂരകളിലും കേടുകൂടാതെ അവശേഷിക്കുന്ന യൂണിയന്‍ ടൈല്‍ വര്‍ക്‌സിന്റെ ഓടുകള്‍  കുറച്ചുകാലംകൂടി ബാക്കിയുണ്ടാകും. എന്നാല്‍, ഖേദകരമായ കാര്യം അതല്ല. മഹാകവിയുടെ അകാലമരണം സംഭവിച്ച് 89 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന്, കേരളത്തിലെ കവിതയുടെയും നിര്‍മാണ വ്യവസായത്തിന്റെയും സ്ഥിതിയെന്താണ്? താഴ്ന്ന നിലവാരത്തിലുള്ള കവിതകളെഴുതുന്നവരും ഇന്ന് കവിതയുമായി ബന്ധമേതുമില്ലാത്ത കാരണങ്ങളാല്‍ ആരാധിക്കപ്പെടുന്നു. മദ്യപാനം, അലസത, അരാഷ്ട്രീയവാദം, അരാജകനാട്യങ്ങള്‍ തുടങ്ങിയവ പ്രതിഭയുടെ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നു. 'കവിസാന്ദ്രത'യുടെ കാര്യത്തില്‍ കേരളം മുന്നില്‍ത്തന്നെയാണ്. കവികള്‍മാത്രം വാങ്ങിയാലും നിങ്ങളുടെ ഒരു കവിതാസമാഹാരത്തിന്റെ ഒന്നാം പതിപ്പ് വിറ്റുപോവും. എന്നാല്‍, അതല്ല ഓടുപോലൊരു സാധനത്തിന്റെ കാര്യം. മറ്റെല്ലാ രംഗത്തും സാധ്യമാകുന്ന പരസ്പര പുറംചൊറിയല്‍ സഹായസംഘമല്ല കച്ചവടം. സൗഹൃദത്തിന്റെ പുറത്തോ ആവശ്യമില്ലാതെയോ ആരും ഓടും ഇഷ്ടികയും വാങ്ങിക്കുകയില്ല - അതിനി സാക്ഷാല്‍ കുമാരനാശാന്‍ ഉണ്ടാക്കിവിറ്റാല്‍ പോലും. ഓട്ടുകമ്പനി മാത്രമല്ല, 'ശാരദാ ബുക്ക് ഡിപ്പോ' എന്ന പേരില്‍ ഒരു പുസ്തക പ്രസാധക സ്ഥാപനവും 'ബിസിനസ്സുകാര'നായ കുമാരനാശാന്‍ നടത്തിയിരുന്നു. തന്റെ കൃതികള്‍ക്ക് ആവശ്യക്കാരേറെയുണ്ടെന്നും അത് മറ്റ് പ്രസാധകരിലൂടെ വിറ്റഴിക്കപ്പെടുമ്പോള്‍ അവര്‍ മാത്രമാണ് പണക്കാരാകുന്നതെന്നും മനസ്സിലാക്കിയാണ് ശാരദാ ബുക്ക് ഡിപ്പോയ്ക്ക് ആശാന്‍ തുടക്കമിട്ടത്. ആശാന്റെ മരണശേഷവും ആശാന്‍ കൃതികളുടെ കോപ്പിറൈറ്റ് തീരുന്നതുവരെ സ്ഥാപനവും ഭംഗിയായി നടന്നു.

കടപ്പാട് : മാതൃഭൂമി ബുക്സ്
തയ്യാറാക്കിയത് : രാംമോഹന്‍ പാലിയത്ത്‌