.
തിരു: കേരളത്തിലെ ആദ്യത്തെ പുരുഷഗൈനകോളേജാജിസ്റ്റും ആതുര സേവന മേഖലയില്‍ പ്രശസ്തനുമായ ഡോ. ജി വേലായുധന്‍ (87) അന്തരിച്ചു.

    തലസ്ഥാനനഗരത്തില്‍ നിര്‍ധനകുടുംബത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പ്രഭാതഭക്ഷണം എത്തിച്ചുകൊണ്ടാണ് അദ്ദേഹം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. കുമാരപുരം സ്‌കൂളില്‍ നിന്നാരംഭിച്ച ഈ പ്രവര്‍ത്തനം പിന്നീട് നഗരത്തിലെ ഒട്ടുമിക്ക സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ചു. തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഇത് ഏറ്റെടുത്തതോടെ ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ഭക്ഷണം നല്‍കാന്‍ തുടങ്ങി.
ഇപ്പോള്‍ 26,000 പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിദിനം അദ്ദേഹം ഭക്ഷണം നല്‍കുന്നുണ്ട്.

1975ല്‍ അദ്ദേഹം ഗൈനക്കോളജിക്കായി സ്ഥാപിച്ച ജി.ജി. ആശുപത്രി ആതുരസേവനരംഗത്ത് സാധാരണക്കാരുടെ ആശ്രയകേന്ദ്രമായി. അദ്ദേഹം ചെയര്‍മാനായ ജി.ജി. ചാരിറ്റബിള്‍ ട്രസ്റ്റ് കഴിഞ്ഞ ഒന്നര ദശാബ്ദങ്ങളായി ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആറ്റിങ്ങല്‍ പൂവമ്പാറ ഇടയിലമുറി (കൊടിത്തറവീട്) തറവാട്ടംഗമാണ്.

രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരികരംഗങ്ങളിലെ നിരവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. പരേതയായ ഓമനയാണ് ഭാര്യ. മക്കള്‍: പരേതയായ ഡോ. മായ, ഡോ. മീര, ചിത്ര.

മരുമക്കള്‍: ഡോ. ഉല്ലാസ്, ജയപ്രകാശ് (ബിസിനസ്), ശിവജി ജഗന്നാഥന്‍ (ബിസിനസ്).

 ആറ്റിങ്ങല്‍ പൂവമ്പാറ ഇടയിലമുറി (കൊടിത്തറവീട്‌) വീട്ടില്‍ ഗോപാലപ്പണിക്കരുടെയും ഗൗരിയുടെയും മകനായി 1928 ലായിരുന്നു ജനനം. 1953 ല്‍ മദ്രാസ്‌ മെഡിക്കല്‍ കോളജില്‍ നിന്ന്‌ മെഡിക്കല്‍ ബിരുദം നേടിയ അദ്ദേഹം 1959 ല്‍ ഗൈനക്കോളജിയില്‍ എം.ഡിയും കരസ്‌ഥമാക്കി. 1967 മുതല്‍ 1975 വരെ തിരുവനന്തപുരം എസ്‌.എ.ടി ആശുപത്രിയില്‍ ഗൈനക്കോളജിസ്‌റ്റായി സേവനം അനുഷ്‌ഠിച്ചു. 1975 ല്‍ ജി.ജി ആശുപത്രി സ്‌ഥാപിച്ചു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി , പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട പദ്ധതി, വൃദ്ധ സദനങ്ങള്‍, പഠനത്തില്‍ മിടുക്കരായവര്‍ക്ക്‌ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ സേവന രംഗത്തും അദ്ദേഹം വ്യക്‌തിമുദ്ര പതിപ്പിച്ചു. ജി.ജി ആശുപത്രിക്കു സമീപം പെന്റ്‌ ഹൗസിലാണ്‌ 30 വര്‍ഷമായി താമസം.പട്ടം മുറിഞ്ഞപാലത്ത്‌ ഗൈനക്കോളജി വിഭാഗത്തിന്‌ മാത്രമായി ജി.ജി. ആശുപത്രി തുടങ്ങുമ്പോള്‍ ഈ രംഗത്ത്‌ സ്വകാര്യ ആശുപത്രികള്‍ ഏറെയൊന്നുമുണ്ടായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക്‌ സൗജന്യമായി ചികിത്സയും ഭക്ഷണവും ഇവിടെ നല്‍കിയിരുന്നു. സൗജന്യമായി ആംബുലന്‍സ്‌ സര്‍വീസുകളും ആരംഭിച്ചു. പിന്നീട്‌ ചികിത്സാരംഗത്തെ എല്ലാ വിഭാഗങ്ങളുമുള്‍പ്പെടുത്തി ആശുപത്രി വിപുലീകരിച്ചു. അഞ്ചുവര്‍ഷം മുമ്പ്‌ ജി.ജി ആശുപത്രി ഗോകുലം മെഡിക്കല്‍ കോളജിന്‌ കൈമാറി.

- സ്വാമി ഗുരുപ്രസാദ്
   കേരളത്തിൽ വർഷംതോറും ഡിസംബർ
30 മുതൽ ജനുവരി 1 വരെ നടത്തുന്ന ശിവഗിരി തീർത്ഥാടനം പ്രത്യേക പരാമർശം അർഹിക്കുന്നു.


ശിവഗിരി തീർത്ഥാടനം ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും മദ്യ വിഷലിപ്തമായ ലോകത്തിലെ ആക്രോശങ്ങളുടെയും കലുഷിതമായ അന്തരീക്ഷത്തിലൂടെ നാം കടന്നുപോകുമ്പോഴാണ് ,ഏക ലോക വ്യവസ്ഥിതിയുടെ മഹാപ്രവാചകനായ ശ്രീനാരായണ ഗുരുദേവൻ കല്പിച്ചനുവദിച്ച ശിവഗിരി തീർത്ഥാടനം 82-ാമത് സംവത്സരത്തിൽ എത്തിനിൽക്കുന്നത്.


ഈ അവസരത്തിൽ ഗുരുദർശനചിന്തകൾക്ക് വളരെ പ്രാധാന്യമുണ്ട്. അതാകട്ടെ, ഓരോ തീർത്ഥാടകനും അനുഷ്ഠിക്കേണ്ടതുമാണ്. ഗുരുദേവൻ ഉപദേശിച്ച ധർമ്മസംഹിതയിൽ വിശ്വസിക്കുന്നവരെല്ലാം അലംഭാവം വെടിഞ്ഞ് കർമ്മനിരതരായേ പറ്റൂ. ആ ധർമ്മസംഹിതയുടെ കേന്ദ്ര സ്ഥാനം മനുഷ്യനാണ്. 'ഒരുജാതി ഒരുമതം" എന്ന് ഗുരുദേവൻ ഉപദേശിച്ചത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ ഉദ്ദ്യേശിച്ചല്ല. മനുഷ്യരെ ഉദ്ദ്യേശിച്ചാണ്. 'മനുഷ്യന്റെ ജാതി മനുഷ്യത്വം" മാത്രമാണെന്ന് ഉദ്ദേശിച്ചാണ്. ഇതിനെ പൂരിപ്പിക്കുന്നതിന് 'മനുഷ്യൻ നന്നായാൽ മതി" എന്നും കൂട്ടിച്ചേർത്തു.
പാവനമായ 73 വർഷത്തെ ജീവിതത്തിൽ വാക്ക് കൊണ്ട് മാത്രമല്ല കർമ്മങ്ങൾ കൊണ്ടും സന്ദേശങ്ങൾക്ക് കരുത്ത് നൽകുന്നതിന് ഗുരുദേവൻ നിരന്തരം പരിശ്രമിച്ചിരുന്നു. മരുത്വാമലയിലെ കഠിന തപസിലൂടെ ആത്മസാക്ഷാത്കാരം നേടിയശേഷം കർമ്മകാണ്ഡത്തിന് തുടക്കം കുറിച്ചു. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം ഗുരു വിശ്രമമില്ലാത്ത നാല്പത് വർഷക്കാലം ലോകരക്ഷയ്ക്ക് വേണ്ടി സഞ്ചരിച്ചുകൊണ്ടിരുന്നു. ആ യാത്രയിൽ പലരുടെയും രോഗങ്ങൾ മാറ്റിയും കഷ്ടതകൾക്ക് പരിഹാരം ഉപദേശിച്ചും പല അത്ഭുതസിദ്ധികളും കാണിച്ചും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പരിശ്രമിച്ചു. ഇത് തന്നെയാണ് ഗുരുദർശനത്തിന്റെ തെളിമയും. ഇന്ന് ഗുരുവിനെയും ഗുരുദർശനത്തെയും വികലമായി ചിത്രീകരിക്കാൻ പാട് പെടുന്നവർ മേൽവിവരിച്ച കാര്യങ്ങൾ കൂടി പഠിക്കണമെന്ന് സാരം. ചില ആളുകൾ അവരുടെ പുസ്തകങ്ങൾക്ക്  പ്രശസ്തി കിട്ടുന്നതിന് ചില കുതന്ത്രങ്ങൾ ചെയ്യുന്നത് മഹത്‌ജീവിതത്തെ പിടിച്ചുകൊണ്ടാണ്. ഇവർക്ക് കാലം മാപ്പ് കൊടുക്കട്ടെയെന്ന്  പ്രാർത്ഥിക്കാം.

മനഃസംസ്കരണമാകുന്ന പ്രക്രിയ നടപ്പാക്കി  പാഴ്‌വസ്തുക്കളെ നീക്കം ചെയ്ത് ജീവിതം പ്രകാശമാനമാക്കാൻ ഭാരതീയ ദർശനങ്ങളെ ആശ്രയിച്ചേ പറ്റൂ. ഇവിടെയാണ് കാലാതിവർത്തിയായ ഗുരുദർശനത്തിന്റെ പ്രസക്തി . ആത്മീയതയും ഭൗതികതയും  രണ്ടല്ല. ആത്മീയതയെ ഒഴിച്ചു നിറുത്തിയുള്ള ഭൗതിക ഉത്കർഷം ഗുരു ഒരിക്കലും ശോഭനമായി കരുതിയില്ല. വിവേകയുക്തമായി ശുചിത്വ പൂർണമായ ജീവിതം നിർദ്ദേശിച്ചു.  പ്രകൃതിക്കൊരു താളാത്മകതയുണ്ട്. അതിനെ അതിക്രമിക്കാൻ ശ്രമിക്കുന്നത് അപകടമാണ്.അത് ആദിയില്ലാതെ നടന്നു വരുന്ന നിയതിയുടെ നിയോഗമാണ്. ഒളിയമ്പെയ്ത് ആ മാതൃത്വത്തിന് മുറിവേല്പിച്ച് ഒളിഞ്ഞിരിക്കാൻ ശ്രമിക്കുന്നത് കനത്ത മൂഢതയാണ്. അവിടത്തെ നീണ്ട കരങ്ങൾ എവിടെ ഇരുന്നാലും എത്തിപ്പിടിക്കാൻ തക്ക വിസ്തൃതങ്ങളാണ്. ലോകത്തിലെ മുഴുവൻ ദുഷ്ടതകളെയും ഒരു വിരൽത്തുമ്പിലൊതുക്കി പൊടിച്ചു കളയാൻ ഒരു നിമിഷം അവിടത്തേക്ക് അധികമാണ്. പരമാർത്ഥങ്ങൾ നമ്മൾ കണ്ടറിയണം. അഥവാ കേട്ടറിയണം. മാതൃത്വത്തെ മാന്തി നോവിക്കുന്ന ജീവിതം ഇനി മതിയാക്കണം. പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ പഠിച്ചു തുടങ്ങണം. വിരുദ്ധങ്ങളായ മുഴുവൻ നടപടികളും ഇവിടെ കുഴിച്ചു മൂടണം. അന്യന്റെ വേദന തന്റെ വേദനയായിക്കണ്ട് ഉണർന്ന് നിസ്വാർത്ഥനായി ശബ്ദിക്കണം.
ഗുരു പറയുന്നു; നിസ്വാർത്ഥ സേവനത്തിന് എക്കാലവും ഈശ്വരാനുഗ്രഹം ലഭിക്കും. ആരിൽ നിന്നും  നന്ദി പ്രതീക്ഷിക്കാതെ കർത്തവ്യങ്ങൾ ചെയ്യണം. അതിര് കടന്ന സ്വാർത്ഥത ആത്മാവിനെ ഞെക്കിക്കൊല്ലുന്നു. അത് സർവനാശം വിതയ്ക്കുന്ന മഹാ പ്രവാഹമാണ്. പരഹൃദയങ്ങളെ ചുട്ടു പൊള്ളിക്കുന്ന തീക്കട്ടയാണ്. ദുഷ്ടത നിറഞ്ഞ സ്വാർത്ഥതയെ വിട്ടെറിഞ്ഞില്ലെങ്കിൽ അത് അതിന്റെ ഇരിപ്പിടത്തെ തന്നെ നാമാവശേഷമാക്കും. മതത്തിന്റെ, സമുദായത്തിന്റെ ,രാജ്യത്തിന്റെ പേരിലുള്ള കല്പിത വരമ്പുകളൊന്നും മനുഷ്യത്വത്തിനും സാഹോദര്യത്തിനും സ്നേഹത്തിനും വിലങ്ങുതടിയാകരുത്. ഗുരുദേവൻ ഓർമ്മിപ്പിക്കുന്നു. 'അയലുതഴപ്പതിനായതിപ്രയത്നം നയമറിയും നരനാവരിച്ചിടേണം."

ഗുരുദേവൻ സർവസംഗ പരിത്യാഗിയായി ഏകാന്തഗിരി ഗഹ്വരങ്ങൾ ആലയമാക്കി അന്തരംഗത്തെ ചുട്ടുപഴുപ്പിച്ച് സ്ഫുടം ചെയ്തെടുത്ത് പ്രപഞ്ച രഹസ്യത്തിന്റെ ചുരുൾ നിവർത്തി നമ്മെ പാടിക്കേൾപ്പിച്ചു. 'അനുഭവിയാതറിവീലഖണ്ഡമാം ചിദ്ഞ്ചനമിതു മൗനഘനാമൃതാബ്ധിയാകും'. ജനങ്ങളുടെ ക്ഷേമത്തിനായി ലോകത്തേക്ക് ഇറങ്ങി വന്ന ഗുരു ആദ്യം ചെയ്തത് ജാതിപ്പിശാചിന്റെ കറുത്ത കരങ്ങളിൽ ഞെരിഞ്ഞമർന്ന് വിങ്ങിപ്പൊട്ടിയിരുന്ന  ജനഹൃദയങ്ങൾക്ക് ആരാധനാസ്വാതന്ത്ര്യം നൽകി സാന്ത്വനപ്പെടുത്തുകയായിരുന്നു. കാലം പലതും പിന്നിട്ടു. എങ്കിലും മനുഷ്യൻ പഴയപടി തന്നെ. സാഹോദര്യം, ഐകമത്യം തുടങ്ങിയ മാനുഷിക ഗുണങ്ങൾ മനുഷ്യനിലേക്ക് മടങ്ങി വരുന്നില്ലെന്നത് കണ്ട് ഗുരു ചിന്തിച്ചു. മനുഷ്യൻ വിശ്വാസമാകുന്ന ചരടിൽ പിടിച്ചു കൊണ്ടുവേണം അമ്പലം ചുറ്റേണ്ടത്. വിശ്വാസ പ്രമാണങ്ങളിൽ ചുവടൂന്നി നിന്ന് ഉയരങ്ങളിലേക്ക് പ്രവേശിക്കാനുള്ള മാർഗദർശികളാണ് ആരാധനാസമ്പ്രദായങ്ങൾ. അതിനാധാരമായ വിശ്വാസ സമ്പത്ത് കൈവശമില്ലെങ്കിൽ അത് വെറും യാന്ത്രിക പ്രവർത്തനമായിത്തീരും. ജനങ്ങൾക്ക് ആരാധനയുടെ അകപ്പൊരുൾ തിരിച്ചറിയാൻ  കഴിഞ്ഞിട്ടില്ലെന്ന് കണ്ട് 1917 ൽ ഗുരു രേഖപ്പെടുത്തി: ക്ഷേത്രത്തിൽ ജനങ്ങൾക്ക് വിശ്വാസം കുറഞ്ഞു വരുകയാണ്. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. ഇനി ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ ശ്രമിക്കണം. അവർക്ക് അറിവുണ്ടാകട്ടെ.

82-ാമത് ശിവഗിരി തീർത്ഥാടനം സന്നിഹിതമായിരിക്കുന്ന ഈ അവസരത്തിൽ ഗുരു സന്ദേശങ്ങളെ മുറുകെപ്പിടിച്ചു കൊണ്ട് സ്വാതന്ത്ര്യത്തിൽ പടവുകൾ വളരെയേറെ പിന്നിടേണ്ടതുണ്ടെന്ന് ആനുകാലിക സാമൂഹിക വൈകല്യങ്ങളുടെ ചുഴലിക്കാറ്റിൽ ചുഴറ്റി എറിയപ്പെടുന്ന പരമാർത്ഥങ്ങൾ നമുക്ക് വെളിവേകുന്നു.വിദ്യ കൊണ്ട് സ്വതന്ത്ര്യരാവാൻ ഗുരു ഉപദേശിക്കുന്നു.  ജീവിതം പ്രകാശമാനമാകുന്നത് വിദ്യാനാണയത്തിന്റെ ഇരുവശങ്ങളാകുന്ന ആത്മീയതയെയും ഭൗതികതയെയും തേച്ചുമിനുക്കി മിനുസപ്പെടുത്തുമ്പോഴാണ്. സനാതനമൂല്യങ്ങളുടെ ആചരണ പ്രചാരണ വിലോപങ്ങൾ ലോകത്തെ അധിബീഭത്സമാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ തീർത്ഥാടനചിന്തകൾക്ക് വളരെ പ്രസക്തിയുണ്ട്. അഷ്ടലക്ഷ്യങ്ങളിലൂടെ തീർത്ഥാടനം നടത്തിയെങ്കിൽ മാത്രമേ തീർത്ഥാടന പുണ്യം പൂർണമായി നുകരാൻ സാധിക്കൂ.


1928 ജനുവരി 16 നു കോട്ടയം നാഗമ്പടം ക്ഷേത്രസന്നിധിയിൽ ശിവഗിരി തീർത്ഥാടനത്തിന്റെ പാഞ്ചജന്യം മുഴങ്ങിയപ്പോൾ തീർത്ഥാടനമൊരു നിഷ്പ്രവൃത്തിയാകരുതെന്ന് കണ്ട ഗുരു തീർത്ഥയാത്രയിലൂടെ മനുഷ്യന്റെ ഭാവി ജീവിതം  ശോഭനമാവാൻ വേണ്ടതെല്ലാം ഉപദേശിച്ചിരുന്നു. അതാണ് അഷ്ട ലക്ഷ്യങ്ങൾ. 82-ാമത് തീർത്ഥാടനത്തിന്റെ വിശുദ്ധിയും പേറി ,ഗ്രാമഗ്രാമാന്തരങ്ങൾ താണ്ടി ശിവഗിരിയിലെത്തി അറിവിന്റെ ആത്മശാന്തിയും ഗുരുവിന്റെയും ശാരദാംബയുടെയും അനുഗ്രഹവും തേടി മടങ്ങുമ്പോൾ ഓർക്കാം ഗുരുചിന്തകളുടെ മധുരിമ.

'' മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
                   മാറ്റുമതുകളീ നിങ്ങളെത്താന് ‍....''
 സമൂഹത്തില്‍ നിലനിന്നു പോന്ന അനാചാരങ്ങള്‍ക്കെതിരെ ഒരു ജനതയെ ഉണര്‍ത്തിയ ആശാന്‍ വരികള്‍ എക്കാലവും പ്രസക്തി നേടുന്നവയാണ്.

കുമാരനാശാൻ സ്നേഹഗായകനാണ്‌, വിപ്ലവകാരിയാണ്‌, സാമൂഹ്യപരിഷ്കർത്താവാണ്‌, രാഷ്ട്രീയക്കാരനാണ്‌, എല്ലാറ്റിനുമുപരി സ്വാതന്ത്ര്യാരാധകനാണ്‌. “സ്നേഹമാണഖിലസാരമൂഴിയിൽ” എന്നു പാടിയ മഹാകവി, സ്വാതന്ത്ര്യം തന്നെ അമൃതം/സ്വാതന്ത്ര്യം തന്നെ ജീവിതം/ പാരതന്ത്ര്യം മാനികൾക്കു/ മൃതിയെക്കാൾ ഭയാനകം എന്നും പാടിയിട്ടുണ്ട്‌. കൊല്ലവർഷം 1083 വൃശ്ചികത്തിൽ (1908-ൽ) വീണപൂവ്‌ എന്ന മനോഹര കാവ്യം രചിച്ചതോടെയാണ്‌ മഹാകവി കുമാരനാശാൻ മലയാളകവിതയുടെ ചരിത്രത്തിൽ ഒരു നൂതനാധ്യായമെഴുതി ചേർത്തത്‌. 1891-ൽ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയത്‌ കുമാരനാശാന്റെ ജീവിതത്തിലെ വഴിത്തിരിവായി. സംസ്കൃതഭാഷയും, ഇംഗ്ലീഷ്‌ ഭാഷയും അഭ്യസിക്കുന്നതുൾപ്പെടെ പലതും നേടിയെടുക്കാൻ ആ കണ്ടുമുട്ടലിലൂടെ ആശാനു കഴിഞ്ഞു.

 1873 ഏപ്രില്‍ 12 (1048 മേടം 1ന്‌) ചിത്രപൌര്‍ണ്ണമി ദിവസം തിരുവനന്തപുരം ജില്ലയില്‍ കായിക്കര എന്ന കടലോര ഗ്രാമത്തിലെ തൊമ്മന്‍ വിളാകം എന്ന ഭവനത്തില്‍ കുമാരനാശാന്‍ ജനിച്ചു. പിതാവ്‌ : നാരായണന്‍. മാതാവ്‌: കാളിയമ്മ (കൊച്ചുപെണ്ണ്‌) പാരമ്പര്യ രീതിയിലുള്ള വിദ്യാഭ്യാസത്തിനു ശേഷം അധ്യാപകനായും ഒരു വ്യാപാരിയുടെ കണക്കെഴുത്തുകാരനായും ജോലി നോക്കി. മണമ്പൂറ്‍ ഗോവിന്ദനാശാന്‍ നടത്തിയിരുന്ന സംസ്കൃത വിദ്യാലയത്തില്‍ സംസ്കൃതത്തില്‍ ഉപരിപഠനം നടത്തി. ചിന്താശീലനായിരുന്നു കുമാരനാശാന്‍. ചെറുപ്രായത്തില്‍ തന്നെ കവിതാരചനയില്‍ ഏര്‍പ്പെട്ടു. പ്രധാനമായും സ്ത്രോത്രകൃതികളാണ്‌ അക്കാലത്ത്‌ രചിച്ചത്‌.

1891ല്‍ ഗുരുദേവനെ  കണ്ടുമുട്ടിയത്‌ കുമാരനാശാന്റെ ജീവിതത്തിലെ വഴിത്തിരിവായി. അസാധാരണമായ ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കമായിരുു അത്‌. ഗുരുവിനോടൊപ്പം അരുവിപ്പുറത്ത്‌ കഴിച്ചുകൂട്ടിയ ആദ്യവര്‍ഷങ്ങളില്‍ സംസ്കൃതം, തമിഴ്‌, യോഗവിദ്യ, വേദാന്തം എന്നീ വിഷയങ്ങള്‍ അഭ്യസിച്ചു. കുമാരന്റെ കഴിവുകള്‍ കണ്ട ഗുരു അദ്ധേഹത്തെ ഡോക്ടര്‍ പല്പുവിന്റെ സംരക്ഷണയില്‍ ബംഗ്ലൂരിലും, മദ്രാസിലും, കല്‍ക്കട്ടയിലും ഉപരി പഠനത്തിനായി അയച്ചു. . ബാംഗ്ളൂരിലും മദ്രാസിലും കല്‍ക്കത്തയിലുമായിരുന്നു വിദ്യാഭ്യാസം. ഇംഗ്ളീഷ്‌ ഭാഷയിലും സാഹിത്യത്തിലും അവഗാഹം നേടുവാന്‍ കല്‍ക്കത്തയിലെ വാസം കുമാരനാശാനെ സഹായിച്ചു. 1900-ല്‍ അരുവിപ്പുറത്തു തിരിച്ചെത്തി.

ചിന്നസ്വാമി എന്നു പരക്കെ അിറയപ്പെടുവാന്‍ തുടങ്ങിയ ആശാന്‍ 1903- ല്‍ എസ്‌.എന്‍.ഡി.പി. യോഗം സ്ഥാപിതമായപ്പോള്‍ അതിന്റെ സെക്രട്ടറിയായി.1904 ല്‍ യോഗത്തിന്റെ മുഖപത്രമായ വിവേകോദയം ആശാന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ചു. അനന്തരകാലത്ത്‌ ചെറായിയില്‍ നിന്നും പ്രസീദ്ധപ്പെടുത്തിയ 'പ്രതിഭ മാസിക'യുടെ പത്രാധിപരായും കുമാരനാശാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1907 ല്‍ വീണപൂവ്‌ പ്രസിദ്ധപ്പെടുത്തിയതോടു കൂടി പ്രതിഭാശാലിയായ ഒരു കവിയെന്ന നിലയില്‍ കുമാരനാശാന്‍ ശ്രദ്ധേയനായി. നളിനിയും ലീലയും തുടര്‍ന്ന്‌ പ്രസിദ്ധീകൃതമായപ്പോള്‍ ആശാന്റെ പ്രശസ്തിയും അംഗീകാരവും വര്‍ദ്ധിച്ചു.1914 ല്‍ യോഗത്തിന്റെ പ്രധിനിധിയായി ശ്രീമൂലം പ്രജാ സഭയിലേക്ക് നോമിനേറ്റ് ചെയ്യപെട്ടു. അക്കാലത്തു പിന്നോക്ക സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി ശ്രേദ്ധേയമായ പ്രസംഗങ്ങള്‍ നടത്തി . 1918 ല്‍ ഭാനുമതിയമ്മയെ വിവാഹം ചെയ്തു. വിവാഹാനന്തരം തോയ്ക്കല്‍ എന്ന സ്ഥലത്ത്‌ കുറെ സ്ഥലം വാങ്ങി വീടു വെച്ച്‌ സ്ഥിരവാസമായി. ആശാന്‍- ഭാനുമതിയമ്മ ദമ്പതികള്‍ക്ക്‌ രണ്ട്‌ പുത്രന്‍മാരുണ്ടായി. സുധാകരന്‍, പ്രഭാകരന്‍. 1922 ല്‍ കേരളത്തിലെ മഹാകവി എന്ന നിലയില്‍ ഇംഗ്ളണ്ടിലെ വെയിത്സ്‌ രാജകുമാരനില്‍ നിന്നും പട്ടും വളയും സമ്മാനമായി സ്വീകരിച്ചു.  1924 ജനുവരി 16ന്‌ (51 ാം വയസ്സില്‍) മലയാള സാഹിത്യത്തിനു വിശിഷ്ടങ്ങളായ കാവ്യങ്ങള്‍ സമ്മാനിച്ച ആ മഹാനുഭാവന്‍ കൊല്ലത്തുനിന്ന് ആലപുഴയ്ക്കുള്ള ഒരു ബോട്ട് യാത്രയില്‍ ( റെഡിമര്‍ എന്ന ബോട്ട് )  പല്ലനയാറ്റില്‍ വച്ച് അപകടത്തില്‍ പെട്ട് ഭൌതിക ലോകത്തോട്‌ വിട പറഞ്ഞു.
വീണപൂര്‌ (1907), ഒരു സിംഹപ്രസവം (1908), നളിനി (1911), ലീല (1914), ബാലരാമായണം (1916), ശ്രീബുദ്ധചരിതം (1917--1924), ഗ്രാമവൃക്ഷത്തിലെ കുയില്‍ (1918), പ്രരോദനം, ചിന്താവിഷ്ടയായ സീത (1919), പുഷ്പവാടി, ദുരവസ്ഥ, ചണ്ഢാലഭിക്ഷുകി (1922), കരുണ (1923), മണിമാല (1924), വനമാല (1924) എന്നിവയാണ്‌ പ്രധാനപ്പെട്ട കാവ്യകൃതികള്‍. സൌന്ദര്യലഹരിയുടെ പരിഭാഷ, സ്ത്രോത്ര കൃതികളായ നിജാനന്ദവിലാസം, ശിവസ്ത്രോത്രമാല, സുബ്രഹ്മണ്യശതകം എന്നിവ വീണപൂവിന്‌ മുമ്പ്‌ പുറത്തു വന്നു.

പ്രബോധചന്ദ്രോദയം (തര്‍ജ്ജമ), വിചിത്രവിജയം എന്നിവ നാടകകൃതികളാണ്‌. രാജയോഗം (തര്‍ജ്ജമ), മൈത്രേയി (കഥ- തര്‍ജ്ജമ) ഒരു ദൈവികമായ പ്രതികാരം (കഥ-തര്‍ജ്ജമ), മനഃശക്തി, മതപരിവര്‍ത്തന സംവാദം, നിരൂപണങ്ങള്‍ (നിരൂപണപരങ്ങളായ ലേഖനങ്ങളുടെ സമാഹാരം) എന്നിവയാണ്‌ ഗദ്യകൃതികള്‍..

ഡോ. പൽപ്പുവിന്റെ ആതിഥ്യം സ്വീകരിച്ചുകൊണ്ട്‌ ബംഗളൂരുവിലും കൽക്കത്തയിലും താമസിച്ചു പഠിക്കുന്നകാലത്ത്‌ രവീന്ദ്രനാഥ ടാഗോർ, ശ്രീരാമകൃഷ്ണ പരമഹംസൻ, രാജാറാം മോഹൻറോയ്‌ തുടങ്ങിയവരുമായി ബന്ധമുണ്ടാക്കുവാനും കുമാരനാശാൻ ശ്രദ്ധിച്ചിരുന്നു. പാശ്ചാത്യ കവികളായ കീറ്റ്സ്‌, ഷെല്ലി, ടെന്നിസൺ എന്നിവരുടെ കൃതികളുമായുള്ള നിരന്തര സമ്പർക്കം ആശാനിലെ കവിയെ വളർത്തി.
രാഷ്ട്രീയ കാര്യങ്ങളിൽ ഒരു ഉൽപതിഷ്ണുവിന്റെ അഭിപ്രായമായിരുന്നു ആശാനുണ്ടായിരുന്നത്‌. സാഹിത്യപരമായി നോക്കുകയാണെങ്കിൽ നവംനവങ്ങളായ ആശയങ്ങളാണ്‌ അദ്ദേഹത്തിന്‌ ലഭിച്ചത്‌. ജ്ഞാനിയും ഭക്തനുമായിരുന്ന ഒരു പ്രതിഭാസമ്പന്നനായിരുന്നു അദ്ദേഹം.
വഴിമുട്ടിനിന്ന മലയാള കവിതയ്ക്ക്‌ പുതുവഴി തുറന്ന്‌ മോചനം നൽകിയ മഹാകവിയാണ്‌ കുമാരനാശാൻ. ആശാൻ കവികളുടെ മഹാകവിയായിരുന്നു. കാവ്യകലയുടെ അസാധാരണമായ വ്യാപ്തിയും മഹത്വവും കുമാരനാശാൻ തിരിച്ചറിഞ്ഞിരുന്നു. കൊടുംവിഷത്തെ അത്‌ അമൃതാക്കി മാറ്റുന്നു. ഉന്നത പർവതശിഖരങ്ങൾ, ഉയർന്ന തിരമാലകളടിക്കുന്ന സമുദ്രം, പൂത്തുനിൽക്കുന്ന വനഭൂമി, താരാമണ്ഡലം, സൗരയൂഥം എല്ലാം കാവ്യസ്പർശത്താൽ ധന്യമാകുന്നു. കവിയുടെ അന്തരാത്മാവിലെ ഉദാത്താനുഭൂതികളിൽ നിന്നുമുയിർകൊണ്ട്‌ അനുവാചക ഹൃദയങ്ങളിൽ ഉദാത്താനുഭൂതികൾ സംക്രമിപ്പിക്കുന്ന മഹത്തായ കലയാണ്‌ കവിതയെന്ന്‌ സ്വന്തം കവിതകൊണ്ടുതന്നെ ആശാൻ തെളിയിച്ചു. മലയാളകവിതയിലെ ഉണർത്തുപാട്ടുകാരനായിരുന്നു ആശാൻ. ആശാന്റെ കവിതകളുടെ അടിസ്ഥാനം സ്നേഹമാണ്‌. നളിനി, ലീല, സീത, സാവിത്രി, പ്രേമലത, മാതംഗി, ഉപഗുപ്തൻ, മദനൻ, ആനന്ദൻ, ബുദ്ധൻ എന്നിവരെല്ലാം സ്നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ്‌. ജീവിതത്തിന്റെ ആത്യന്തികമായ സാരം സ്നേഹമാണെന്ന്‌ ഇവർ ജീവിതം കൊണ്ട്‌ തെളിയിക്കുന്നു. ആശാൻ എന്ന കവിയുടെ വ്യക്തിജീവിതത്തിലും ഈ സ്നേഹപ്രഭ വിളങ്ങിനിൽക്കുന്നു. സ്നേഹം തന്നെയാണ്‌ ജീവിതമെന്നും സ്നേഹരാഹിത്യം മരണം തന്നെയാണെന്നും തന്റെ കവിതകളിലുടനീളം കവി സമർഥിക്കുന്നു. ജീവിതത്തിന്റെ അടിത്തട്ടിലേക്ക്‌ ഇറങ്ങി ചെല്ലുന്നതാണ്‌ ആശാൻ കവിതയിലെ ദർശനം. ഭാരതീയ തത്വചിന്തയുടെയും നൂതന മാനവീയ ദർശനത്തിന്റെയും അടിസ്ഥാനത്തിലാണ്‌ ജീവിതത്തെ ആശാൻ വിലയിരുത്തുന്നത്‌. നേരംപോക്കിനുവേണ്ടി അദ്ദേഹം ഒരുവരി കവിതപോലും എഴുതിയിട്ടില്ല. തോന്നിയതുപോലെ കവിത എഴുതിവിടാൻ അദ്ദേഹത്തിന്‌ ഇഷ്ടമുണ്ടായിരുന്നില്ല. എളുപ്പത്തിൽ തൃപ്തിപ്പെടാത്ത ഭാഷാനിഷ്കർഷ, തികഞ്ഞ ഔചിത്യദീക്ഷ- ഇവ ആശാൻ എപ്പോഴും പാലിച്ചിട്ടുണ്ട്‌. ജന്മവാസനയും കഠിനാധ്വാനവും കവി എന്ന നിലയിൽ ആശാനെ അദ്വിതീയനാക്കിത്തീർത്തു.
ആശാന്റെ കൃതികൾ
ഇരുപതിനായിരത്തിൽപരം വരികളിൽ വ്യാപിച്ചുകിടക്കുന്ന പതിനേഴു കൃതികളാണ്‌ ആശാന്റെ കാവ്യസമ്പത്ത്‌. കാൽപനിക പ്രതിഭകൊണ്ട്‌ ധന്യമാക്കിയ ആശാന്റെ പ്രധാന കൃതികളെ ലഘുവായി പരിചയപ്പെടുത്തുക മാത്രമണിവിടെ.
ആശാന്റെ വിലാപകാവ്യങ്ങൾ – ആശാന്റെ അതിപ്രശസ്തമായ വിലാപകാവ്യമാണ്‌ പ്രരോദനം. തന്റെ ഗുരുവും വഴികാട്ടിയുമായ ഏ ആറിന്റെ മരണത്തിൽ വിലപിച്ചുകൊണ്ട്‌ ആശാൻ രചിച്ച കാവ്യമാണ്‌ പ്രരോദനം. ഏ ആറിന്റെ പാണ്ഡിത്യം, പ്രതിഭാവിശേഷം എന്നിവയോടുള്ള ആദരവ്‌ പ്രരോദനത്തിൽ കാണാം. ആശാൻ അദ്ദേഹത്തിന്റെ അമ്മയുടെ മരണത്തിൽ ദു:ഖിച്ചുകൊണ്ട്‌ ഒരനുതാപം എന്ന പേരിൽ ഒരു വിലാപകാവ്യം രചിച്ചിട്ടുണ്ട്‌. വീണപൂവ്‌ (1908) – പാലക്കാട്‌ ജില്ലയിലെ ജൈനിമേട്‌ ജൈന ക്ഷേത്രത്തിനടുത്തുള്ള ഒരു ജൈന ഗൃഹത്തിൽ വച്ചാണ്‌ ഈ കാവ്യം രചിച്ചത്‌. നളിനി (1911) – നളിനി, ദിവാകരൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ. ലീല (1914) – മദനൻ, ലീല എന്നിവർ പ്രധാന കഥാപാത്രങ്ങൾ. ലീലയുടെ തോഴിയായി മാധവി എന്നൊരു സ്ത്രീയുണ്ട്‌. ചിന്താവിഷ്ടയായ സീത (1916) – ആദ്യത്തെ ഫെമിനിസ്റ്റ്‌ കാവ്യം എന്ന്‌ അറിയപ്പെടുന്നു. വാല്മീകിയുടെ സീതയിൽ നിന്ന്‌ വ്യത്യസ്തമായി ആശാന്റെ സീത തന്റെ മനോവിചാരങ്ങൾ തുറന്നുപറയുകയും ആത്മവിമർശനത്തിന്‌ തയ്യാറെടുക്കുകയും ചെയ്യുന്നു. ചണ്ഡാലഭിക്ഷുകി (1922) – ബുദ്ധമത കേന്ദ്രീകൃതമായ കാവ്യം. മാതംഗി, ആനന്ദൻ എന്നിവർ കഥാപാത്രങ്ങൾ. ജാതിചിന്തയ്ക്കെതിരെയുള്ള കലാപങ്ങൾ കൃതിയിൽ കാണാം. ദുരവസ്ഥ (1922) – ജാതി ചിന്തയ്ക്കെതിരെ ശബ്ദമുയർത്തുന്ന ഈ കാവ്യത്തിൽ സാവിത്രി, ചാത്തൻ എന്നിവർ കഥാപാത്രങ്ങളാകുന്നു. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ഈ കാവ്യം ഫ്യൂച്ചറിസ്റ്റിക്‌ കാവ്യമായി അറിയപ്പെടുന്നു. കരുണ (1924) – മൂന്ന്‌ ഖണ്ഡങ്ങളിലായി 510 വരികളുള്ള ആശാന്റെ അവസാന കാവ്യമാണ്‌. ചണ്ഡാലഭിക്ഷുകിയെപ്പോലെ ഒരു ബുദ്ധമത കഥയെ അടിസ്ഥാനമാക്കി എഴുതിയതാണ്‌ കരുണ എന്ന കാവ്യവും. വാസവദത്ത എന്ന വേശ്യാസ്ത്രീക്ക്‌ ബുദ്ധശിഷ്യനായ ഉപഗുപ്തനോട്‌ തോന്നുന്ന ആസക്തിയാണ്‌ കരുണയുടെ പ്രമേയം. കഥാന്ത്യത്തിൽ ഹൃദയ പരിവർത്തനം വന്ന അവൾ മനഃശാന്തിയോടെ മരിക്കുന്നു. ആശാന്റെ കാവ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം കിട്ടിയ കൃതികളുടെ കൂട്ടത്തിൽ ഒന്നാണ്‌ കരുണ. അതുകൊണ്ടാണ്‌ കരുണയെ ആശാന്റെ പട്ടം കെട്ടിയ രാജ്ഞിയായി വാഴ്ത്തപ്പെടുന്നത്‌.
1920 ജനുവരി 13-ാ‍ം തീയതി കുമാരനാശാന്‌ നിസ്തുലമായ കാവ്യസേവനത്തിന്റെ പേരിൽ ഇംഗ്ലണ്ടിലെ വെയിൽസ്‌ രാജകുമാരൻ പട്ടും വളയും നൽകി ആദരിച്ചു. 1922 നവംബർ 11-ാ‍ം തീയതി മഹാകവി രബീന്ദ്രനാഥ ടാഗോർ തിരുവനന്തപുരം സന്ദർശിച്ച അവസരത്തിൽ ആശാൻ ഒരു കവിത എഴുതി. “അവ്യയനാമീശന്റെയാരാമരത്നം തന്നിലവ്യാജകുതൂഹലം പാടി സഞ്ചരിക്കുന്ന ദിവ്യകോകിലമേ, നിൻ പൊൻകണ്ഠനാളം തൂകും ഭവ്യകാകളീ പരിപാടികൾ ജയിക്കുന്നു.” എന്നു തുടങ്ങുന്ന ആ കവിത തിരുവനന്തപുരം വിജെടി ഹാളിൽ കൂടിയ സ്വീകരണ സമ്മേളനത്തിൽ അന്നത്തെ തിരുവിതാംകൂർ മുഖ്യമന്ത്രിയായിരുന്ന സി കേശവൻ അത്യന്തം മധുരമായി ആലപിച്ചപ്പോൾ സദസ്സ്‌ ഒന്നടങ്കം ആനന്ദത്തിൽ ആറാടി. നിയമസഭാ മെമ്പർ, പ്രജാസഭ മെമ്പർ, തിരുവനന്തപുരം പഞ്ചായത്ത്‌ കോടതി ജഡ്ജി, ടെക്സ്റ്റ്‌ ബുക്ക്‌ കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ സ്വാധീനശക്തി ഏറെ വലുതായിരുന്നു. കേരളഹൃദയത്തിൽ നിന്ന്‌ എന്നെന്നും മാഞ്ഞുപോകാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹാകവി 1924 ജനുവരി 16 ന്‌ (1099 മകരം 3 (51-ാ‍ം വയസിൽ) പല്ലനയാറ്റിൽ വച്ചുണ്ടായ റഡീമർ ബോട്ടപകടത്തിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.



 “ദൈവമേ കാത്തുകൊള്‍കങ്ങ്‌…” എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാ ഗീതം ‘ദൈവദശകം’ മലയാളി കുടുംബങ്ങള്‍ ആലപിക്കാന്‍ തുടങ്ങിയിട്ട്‌ നൂറു വര്‍ഷമാകുന്നു.

അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയ്ക്ക്‌ ശേഷം ശ്രീനാരായണഗുരുദേവന്‍ മാനവരാശിക്ക്‌ നല്‍കിയ ഏറ്റവും വിലപ്പെട്ട സംഭാവനയാണ്‌ ‘ദൈവദശകം’. അദ്വൈതദര്‍ശനത്തിലധിഷ്ഠിതമായ ഭാരതീയ ദര്‍ശനമാണ്‌ ഗുരുദേവന്‍ ദൈവദശകത്തിലൂടെ ലളിതമായി അവതരിപ്പിച്ചിട്ടുള്ളത്‌. 1914 ല്‍ ശിവഗിരി മഠത്തിലെ അവിടത്തെ അന്തേവാസികളായ കുട്ടികളുടെ ആവശ്യപ്രകാരം അവര്‍ക്ക്‌ ചൊല്ലുവാനാണ്‌ ശ്രീനാരായണഗുരു ‘ദൈവദശകം’ പ്രാര്‍ത്ഥനാഗീതം രചിച്ചത്‌. എട്ടക്ഷരം വീതമുള്ള പത്ത്‌ ശ്ലോകങ്ങളാണ്‌ ഇതിലുള്ളത്‌. ആകെ 40 വരികള്‍. കൊച്ചുകുട്ടികള്‍ക്ക്‌ വരെ ആയാസരഹിതമായി അര്‍ത്ഥമറിഞ്ഞ്‌ ആലപിക്കാന്‍ കഴിയുന്ന കൃതിയില്‍ ഗുരുദേവന്റെ സത്യദര്‍ശനങ്ങള്‍ തെളിമയാര്‍ന്ന്‌ നിറഞ്ഞ്‌ നില്‍ക്കുന്നു. ഗുരുവിന്റെ കവിത്വം ഏറെ പ്രകടമാകുന്ന കൃതിയുമാണിത്‌.

ജാതിമതഭേദങ്ങള്‍ക്കപ്പുറം ആര്‍ക്കും അവരവര്‍ വിശ്വസിക്കുന്ന ഈശ്വരനെ മനസ്സില്‍കണ്ട്‌ പ്രാര്‍ത്ഥിക്കാന്‍ ദൈവദശകത്തിന്റെ ആലാപനത്തിലൂടെ കഴിയുമെന്നതും പ്രത്യേകതയാണ്‌. സരളവും പ്രസാദാത്മകവുമായ കൃതി മാനവരാശിക്ക്‌ മുഴുവന്‍ വേണ്ടിയുള്ളതാണ്‌. എന്നാല്‍ ഒരു സമുദായത്തിന്റെ മാത്രം പ്രാര്‍ത്ഥനാഗീതമായി ‘ദൈവദശകം’ ഒതുങ്ങിപ്പോകുന്നുവെന്നുള്ളതാണ്‌ ശതാബ്ദി വേളയിലെ ദുഃഖകരമായ കാര്യം. നൂറ്‌ വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ സേവനം സെന്‍റര്‍ ദൈവദശകശതാബ്ദി ആഘോഷങ്ങളിലേക്ക് നിങ്ങളെവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു .